വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി.
നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും. കോൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫസറായിരുന്നു.
വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ രീതി ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മുൻ ഡയറക്ടർ സൂസൻ മൊണാരെസ് പുറത്തായ സാഹചര്യത്തിലാണ് ഈ നിയമനം. മറ്റൊരു ഇന്ത്യൻ വംശജനായ ഡോ. വിനയ് പ്രസാദ് നിലവിൽ എഫ്ഡിഎയിലെ ഉന്നത പദവി വഹിക്കുന്നുണ്ട്.
ഏകദേശം 9.7 ബില്യൺ ഡോളർ ബജറ്റുള്ള സിഡിസി, പകർച്ചവ്യാധികൾ മുതൽ ജീവിതശൈലീ രോഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആഗോളതലത്തിൽ പ്രതിരോധ തന്ത്രങ്ങൾ മെനയുന്ന ഏജൻസിയാണ്.